ദൈവത്തിന്റെ കഥാപുസ്തകം
മനോഹരമായ ദിവസം ആസ്വദിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഞാന്‍ നടക്കാനിറങ്ങി, താമസിയാതെ ഒരു പുതിയ അയല്‍ക്കാരനെ കണ്ടു. അയാള്‍ എന്നെ തടഞ്ഞുനിര്‍ത്തി സ്വയം പരിചയപ്പെടുത്തി: 'എന്റെ പേര് ജനസിസ്, എനിക്ക് ആറര വയസ്സായി.''
'ജനസിസ് ഒരുഗ്രന്‍ പേരാണ്! അത് ബൈബിളിലെ ഒരു പുസ്തകമാണ്,'' ഞാന്‍ മറുപടി നല്‍കി.
'എന്താണു ബൈബിള്‍?'' അവന്‍ ചോദിച്ചു.
'ദൈവം ലോകത്തെയും മനുഷ്യരെയും എങ്ങനെ സൃഷ്ടിച്ചു, അവന്‍ നമ്മെ എങ്ങനെ സ്‌നേഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള ദൈവത്തിന്റെ കഥാപുസ്തകമാണത്.''
അവന്റെ ജിജ്ഞാസയോടെയുള്ള പ്രതികരണം കേട്ടു ഞാന്‍ പുഞ്ചിരിച്ചു: 'എന്തുകൊണ്ടാണ് അവന്‍ ലോകത്തെയും ആളുകളെയും കാറുകളെയും വീടുകളെയും സൃഷ്ടിച്ചത്? എന്റെ പടം അവന്റെ പുസ്തകത്തിലുണ്ടോ?''
എന്റെ പുതിയ സുഹൃത്തായ ജനസിസിന്റെയോ നമ്മുടെയോ അക്ഷരാര്‍ത്ഥത്തിലുള്ള ഒരു ചിത്രം തിരുവെഴുത്തുകളില്‍ ഇല്ലെങ്കിലും, നമ്മള്‍ ദൈവത്തിന്റെ കഥാപുസ്തകത്തിന്റെ വലിയ ഭാഗമാണ്. ഉല്പത്തി 1 ല്‍ 'ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു'' (വാ. 27) എന്നു നാം കാണുന്നു. ദൈവം അവരോടൊപ്പം തോട്ടത്തില്‍ നടന്നു, തുടര്‍ന്ന് അവരുടെ സ്വന്തം ദൈവമാകാനുള്ള പ്രലോഭനത്തിന് വഴങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി (അധ്യായം 3). പിന്നീട് തന്റെ സ്‌നേഹത്തില്‍, അവന്റെ പുത്രനായ യേശു വീണ്ടും നമ്മോടൊപ്പം നടക്കാന്‍ വന്നതിനെക്കുറിച്ചും നമ്മുടെ പാപമോചനത്തിനും അവന്റെ സൃഷ്ടിയുടെ പുനഃസ്ഥാപനത്തിനുമായി ഒരു പദ്ധതി കൊണ്ടുവന്നതിനെക്കുറിച്ചും ദൈവം തന്റെ പുസ്തകത്തില്‍ പറഞ്ഞു.
നാം ബൈബിളിലേക്കു നോക്കുമ്പോള്‍, നാം അവനെ അറിയാനും അവനുമായി സംസാരിക്കാനും നമ്മുടെ ചോദ്യങ്ങള്‍ അവനോട് ചോദിക്കാനും നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. നമുക്ക് സങ്കല്പിക്കാവുന്നതിലുമധികം അവന്‍ നമ്മെ കരുതുന്നു.
ആഹ്ലാദകരമായ ഒരു ആഘോഷം
എന്റെ സുഹൃത്ത് ഡേവിന്റെ കൗമാരക്കാരിയായ മകള്‍ മെലിസയുടെ മരണത്തിന് ഒരു വര്‍ഷം മുമ്പ് എന്റെ സുഹൃത്ത് ഷാരോണ്‍ അന്തരിച്ചു. ഇരുവരും വാഹനാപകടത്തിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒരു രാത്രി ഷാരോണും മെലിസയും എന്റെ സ്വപ്‌നത്തില്‍ വന്നു. ഒരു വലിയ വിരുന്നു ഹാളില്‍ തോരണങ്ങള്‍ തൂക്കിയിട്ടുകൊണ്ട്് അവര്‍ ചിരിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു; ഞാന്‍ മുറിയിലേക്ക് കാലെടുത്തുവച്ചപ്പോള്‍ അവര്‍ എന്നെ അവഗണിച്ചു. വെള്ള വിരിപ്പുള്ള ഒരു നീളമുള്ള മേശയില്‍ സ്വര്‍ണ്ണപ്പാത്രങ്ങളും ചഷകങ്ങളും സജ്ജീകരിച്ചിരുന്നു. അലങ്കരിക്കാന്‍ സഹായിക്കട്ടെ എന്ന് ഞാന്‍ ചോദിച്ചെങ്കിലും ഞാന്‍ പറയുന്നത് അവര്‍ കേള്‍ക്കുന്നതായി തോന്നിയില്ല.
എന്നാല്‍ ഷാരോണ്‍ പറഞ്ഞു, 'ഈ പാര്‍ട്ടി മെലിസയുടെ വിവാഹ സല്‍ക്കാരമാണ്.'
'ആരാണ് വരന്‍?'' ഞാന്‍ ചോദിച്ചു.
അവര്‍ പ്രതികരിച്ചില്ല, എങ്കിലും അറിയാമെന്ന മട്ടില്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു. ഒടുവില്‍, എനിക്കതു മനസ്സിലായി - യേശു!
'യേശുവാണ് മണവാളന്‍' ഞാന്‍ ഉണര്‍ന്നുകൊണ്ടു മന്ത്രിച്ചു.
യേശു മടങ്ങിവരുമ്പോള്‍ അവന്റെ വിശ്വാസികള്‍ ഒരുമിച്ച് പങ്കിടുന്ന സന്തോഷകരമായ ആഘോഷത്തെയാണ് എന്റെ സ്വപ്‌നം ഓര്‍മ്മിപ്പിക്കുന്നത്. വെളിപ്പാടില്‍ 'കുഞ്ഞാടിന്റെ കല്യാണ വിരുന്ന്'' (19:9) എന്ന വിശിഷ്ട വിരുന്നായി അതിനെ ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ആദ്യ വരവിനായി ആളുകളെ ഒരുക്കിയ യോഹന്നാന്‍ സ്‌നാപകന്‍ അവനെ 'ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് വിളിച്ചു (യോഹന്നാന്‍ 1:29). അവന്‍ യേശുവിനെ 'മണവാളന്‍'' എന്നും തന്നെത്തന്നെ അവനെ കാത്തിരിക്കുന്ന 'സ്‌നേഹിതന്‍' (തോഴന്‍) എന്നും വിശേഷിപ്പിച്ചു (3:29).
ആ വിരുന്നു ദിനത്തിലും നിത്യതയിലും, നാം നമ്മുടെ മണവാളനായ യേശുവിനോടും ഷാരോണ്‍, മെലിസ, മറ്റെല്ലാ ദൈവജനത്തോടും ഒപ്പം അന്തമില്ലാത്ത കൂട്ടായ്മ ആസ്വദിക്കും.
അതു പിഴുതെടുക്കുക
റെബേക്കയുടെ സഹോദരനും സഹോദര ഭാര്യയും തമ്മില്‍ വിവാഹ പ്രശ്‌നങ്ങളുണ്ടാകാന്‍ തുടങ്ങിയപ്പോള്‍, അവരുടെ അനുരഞ്ജനത്തിനായി റെബേക്ക മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ വിവാഹമോചനം നേടി. തുടര്‍ന്ന് അവളുടെ നാത്തൂന്‍ കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി, അവരുടെ അച്ഛന്‍ എതിര്‍ത്തതുമില്ല. താന്‍ വളരെ സ്‌നേഹിച്ചിരുന്ന സഹോദരപുത്രിമാരെ റെബേക്ക പിന്നെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ പറഞ്ഞു, ''ഈ സങ്കടം സ്വന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിനാല്‍, എന്റെ ഹൃദയത്തില്‍ ഒരു കൈപ്പിന്റെ വേരു മുളയ്ക്കാന്‍ ഞാന്‍ അനുവദിച്ചു. അത് എന്റെ കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിക്കാന്‍ തുടങ്ങി.''
കൈപ്പിലേക്കു വളര്‍ന്ന ഒരു ദുഃഖം ഹൃദയത്തില്‍ കൊണ്ടുനടന്ന നൊവൊമി എന്ന സ്ത്രീയെക്കുറിച്ച് രൂത്തിന്റെ പുസ്തകം പറയുന്നു. അവളുടെ ഭര്‍ത്താവ് ഒരു അന്യദേശത്തു വെച്ചു മരിച്ചു, പത്തുവര്‍ഷത്തിനുശേഷം അവളുടെ രണ്ടു പുത്രന്മാരും മരിച്ചു. മരുമകളായ രൂത്തിനോടും ഒര്‍പ്പായോടും ഒപ്പം (1:3-5) അവള്‍ നിരാലംബയായി. നൊവൊമിയും രൂത്തും നവോമിയുടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍, അവരെ കണ്ട് പട്ടണം മുഴുവനും ആവേശത്തിലായി. എന്നാല്‍ നൊവൊമി തന്റെ സുഹൃത്തുക്കളോട് പറഞ്ഞു: ''നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്‍വ്വശക്തന്‍ എന്നോട് ഏറ്റവും കയ്പ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു' (വാ. 20-21).
നിരാശയെ അഭിമുഖീകരിക്കാത്തതും അതു കൈപ്പിലേക്ക് മാറാനുള്ള പ്രലോഭനത്തെ നേരിടാത്തതുമായി ആരാണുള്ളത്? ആരെങ്കിലും വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുന്നു, ഒരു പ്രതീക്ഷ നിറവേറ്റുന്നില്ല, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നുള്ള ആവശ്യങ്ങള്‍ നമ്മെ നീരസപ്പെടുത്തുന്നു. നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മോടുതന്നെയും ദൈവത്തോടും സമ്മതിക്കുമ്പോള്‍, കയ്പുള്ള സത്തയുടെ വേരുകള്‍ കുഴിച്ചെടുക്കാന്‍ നമ്മുടെ ആര്‍ദ്രതയുള്ള തോട്ടക്കാരന് നമ്മെ സഹായിക്കാനാകും-അവ എത്ര ചെറുതാണെങ്കിലും അല്ലെങ്കില്‍ വര്‍ഷങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നതാണെങ്കിലും. അവയ്ക്കു പകരം മധുരവും സന്തോഷവും ഉള്ള ആത്മാവിനെ പകരാന്‍ അവനു കഴിയും.
നിങ്ങള്‍ ആരാണ്
അയാളുടെ പേര് ധ്യാന്‍ എന്നാണ്, താന്‍ ഒരു ലോക വിദ്യാര്‍ത്ഥിയാണെന്നാണ്് അയാള്‍ കരുതുന്നത്. ''ഇത് വളരെ വലിയ പാഠശാലയാണ്,'' താന്‍ കടന്നുപോയ എല്ലാ നഗരങ്ങളെയും പട്ടണങ്ങളെയും കുറിച്ച് അയാള്‍ പറയുന്നു. ആളുകളെ കണ്ടുമുട്ടുന്നതിനും അവരില്‍ നിന്നും പഠിക്കുന്നതിനുമായി 2016 ല്‍ അയാള്‍ സൈക്കിളില്‍ നാല് വര്‍ഷത്തെ യാത്ര ആരംഭിച്ചു. ഒരു ഭാഷാ തടസ്സം ഉണ്ടാകുമ്പോള്‍, ചിലപ്പോള്‍ പരസ്പരം നോക്കുന്നതിലൂടെ ആളുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് അയാള്‍ കണ്ടെത്തി. ആശയവിനിമയം നടത്താനായി തന്റെ ഫോണിലെ ഒരു പരിഭാഷാ അപ്ലിക്കേഷനെ ആശ്രയിക്കുന്നു. അയാള്‍ സഞ്ചരിച്ച മൈലുകളിലോ കണ്ട കാഴ്ചകളിലോ അല്ല അയാള്‍ തന്റെ യാത്രയെ അളക്കുന്നത് പകരം, തന്റെ ഹൃദയത്തില്‍ ഒരു മുദ്ര പതിപ്പിച്ച ആളുകളിലൂടെ അയാള്‍ ഇത് അളക്കുന്നു: ''ഒരുപക്ഷേ എനിക്ക് നിങ്ങളുടെ ഭാഷ അറിയില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ ആരാണെന്ന് കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''
ഇത് വളരെ വലിയ ഒരു ലോകമാണ്, എങ്കിലും അതിനെക്കുറിച്ചും അതിലുള്ള ആളുകളെക്കുറിച്ചും എല്ലാം ദൈവത്തിന് മുഴുവനായും പൂര്‍ണ്ണമായും അറിയാം. സങ്കീര്‍ത്തനക്കാരനായ ദാവീദ് ദൈവത്തിന്റെ കൈകളുടെ എല്ലാ പ്രവൃത്തികളെയും - ആകാശം, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം (സങ്കീര്‍ത്തനം 8:3) - പരിഗണിക്കുമ്പോള്‍ ദൈവത്തെ ഭയഭക്തിയോടെ നോക്കി. ''മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?'' (വാ. 4) എന്നവന്‍ ആശ്ചര്യപ്പെട്ടു,
മറ്റാര്‍ക്കും കഴിയുന്നതിനേക്കാള്‍ ആഴമായി ദൈവം നിങ്ങളെ അറിയുന്നു, അവന്‍ നിങ്ങള്‍ക്കായി കരുതുന്നു. പരിപാലിക്കുന്നു. 'ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു' (വാ. 1,9) എന്ന് മാത്രമേ നമുക്ക് പ്രതികരിക്കാന്‍ കഴിയൂ.
ക്രിസ്തുമസ് വില്‍പ്പന
കുടുംബത്തിനുള്ള ക്രിസ്തുമസ് സമ്മാനങ്ങള്‍ക്കായി താന്‍ അമിതമായി പണം ചെലവഴിക്കുന്നുവെന്ന് ഒരു അമ്മയ്ക്ക് തോന്നി, അതിനാല്‍ ഒരു വര്‍ഷം വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കാന്‍ അവള്‍ തീരുമാനിച്ചു. ക്രിസ്തുമസിനു കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, വിലകുറഞ്ഞതും ഉപയോഗിച്ചതുമായ ഇനങ്ങള്‍ക്കായി അവള്‍ സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പനശാല സന്ദര്‍ശിച്ചു. അവള്‍ പതിവിലും കൂടുതല്‍ വാങ്ങിയെങ്കിലും വളരെ കുറച്ചു പണം മാത്രമേ ചിലവായുള്ളു. ക്രിസ്തുമസ് രാവില്‍, അവളുടെ കുട്ടികള്‍ ആവേശത്തോടെ ഒന്നിനുപുറകേ ഒന്നായി സമ്മാനപ്പൊതികള്‍ തുറന്നു. അടുത്ത ദിവസവും കൂടുതല്‍ സമ്മാനങ്ങള്‍ ഉണ്ടായിരുന്നു! പുത്തന്‍ സമ്മാനങ്ങള്‍ നല്‍കാത്തതില്‍ അമ്മയ്ക്ക് കുറ്റബോധം തോന്നിയതിനാല്‍ ക്രിസ്തുമസ് രാവിലെയും കൂടുതല്‍ സമ്മാനങ്ങള്‍ അവള്‍ ഒരുക്കിവെച്ചു. കുട്ടികള്‍ അവ തുറക്കാന്‍ തുടങ്ങിയെങ്കിലും വേഗം പരാതിപ്പെട്ടു, ''ഞങ്ങള്‍ സമ്മാനങ്ങള്‍ തുറന്നു മടുത്തു! മമ്മി ഞങ്ങള്‍ക്ക് വളരെയധികം തന്നു!'' ഒരു ക്രിസ്തുമസ് പ്രഭാതത്തില്‍ കുട്ടികളില്‍ നിന്നു കേള്‍ക്കുന്ന സാധാരണ പ്രതികരണമായിരുന്നില്ല അത്!
ദൈവം നമുക്കു ധാരാളമായി നല്‍കി അനുഗ്രഹിച്ചിരിക്കുന്നു, എന്നിട്ടും നാം എപ്പോഴും കൂടുതല്‍ ലഭിക്കുന്നതിനായി ചോദിക്കുന്നതായി തോന്നുന്നു: കുറച്ചുകൂടി വലിയ ഒരു വീട്, ഒരു മികച്ച കാര്‍, ഒരു വലിയ ബാങ്ക് അക്കൗണ്ട്, അല്ലെങ്കില്‍ [വിട്ടുപോയ ഭാഗം പൂരിപ്പിക്കുക]. "ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉെണ്ടങ്കില്‍ മതി എന്ന് നാം വിചാരിക്കുക'' എന്ന് തന്റെ സഭയിലെ ആളുകളെ ഓര്‍മ്മിപ്പിക്കാന്‍ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 6:7-8).
നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുറമെ ദൈവം നമുക്കു ശ്വാസവും ജീവനും നല്‍കുന്നു. അവിടുത്തെ ദാനങ്ങള്‍ ആസ്വദിച്ച് സംതൃപ്തരാകുകയും, 'അങ്ങു ഞങ്ങള്‍ക്ക് വളരെയധികം തന്നിരിക്കുന്നു. ഞങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമില്ല' എന്നു പറയുകയും ചെയ്യുന്നത് എത്ര ഉന്മേഷദായകമാണ്. ''അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു'' (വാ. 6).
നമുക്കു കഴിഞ്ഞിരുന്നു എങ്കില്‍
ശക്തിയേറിയ കൊടുങ്കാറ്റില്‍ അവരുടെ തോട്ടത്തിലെ വലിയ വൃക്ഷം ആടിയുലഞ്ഞു. വേനല്‍ക്കാലത്ത് ജ്വലിക്കുന്ന സൂര്യനില്‍ നിന്ന് അഭയം നല്‍കുക മാത്രമല്ല, കുടുംബത്തിന് തണലും നല്‍കുന്ന ആ വൃക്ഷത്തെ റെജി ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് നിലത്തു നിന്ന് അതിന്റെ വേരുകളെ പറിച്ചുകളയുകയായിരുന്നു. റെജി, വേഗം പതിനഞ്ചു വയസ്സുള്ള മകനോടൊപ്പം വൃക്ഷത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. അവളുടെ കൈകളും തൊണ്ണൂറ് റാത്തല്‍ ഭാരമുള്ള ശരീരവും അതിനെതിരെ ശക്തമായി ഊന്നിക്കൊണ്ട് അവളും മകനും അത് വീഴാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ അതിനു തക്ക ശക്തരായിരുന്നില്ല.
മറ്റൊരു തരത്തിലുള്ള കൊടുങ്കാറ്റിന്റെ നടുവില്‍ ദാവീദ് രാജാവ് വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം അവന്റെ ബലമായിരുന്നു (സങ്കീര്‍ത്തനം 28:8). അവന്റെ ലോകം കാല്‍ക്കീഴെ തകര്‍ന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അവന്‍ ഇത് എഴുതിയതെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നു. സ്വന്തം മകന്‍ അവനെതിരെ മത്സരിച്ച് സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചു (2 ശമൂവേല്‍ 15). ദൈവം നിശബ്ദനായിരിക്കുമെന്നും താന്‍ മരിക്കുമെന്നും അവന്‍ ഭയപ്പെട്ടതിനാല്‍ താന്‍ ബലഹീനനും ക്ഷീണിതനും ആയി അവന് അനുഭവപ്പെട്ടു (സങ്കീര്‍ത്തനം 28:1). 'ഞാന്‍ നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കണമേ'' എന്നവന്‍ ദൈവത്തോട് പറഞ്ഞു (വാ. 2). മകനുമായുള്ള ബന്ധം ഒരിക്കലും മെച്ചപ്പെട്ടില്ലെങ്കിലും ദൈവം ദാവീദിന് മുന്നോട്ട് പോകാന്‍ ശക്തി നല്‍കി.
മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ നാം എത്രത്തോളം ആഗ്രഹിച്ചുപോകാറുണ്ട്! നമുക്കതു കഴിഞ്ഞിരുന്നു എങ്കില്‍. . .. എന്നാല്‍ നമ്മുടെ ബലഹീനതയില്‍, നമ്മുടെ പാറയായിരിക്കാന്‍ അവനെ എപ്പോഴും വിളിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 1-2). നമുക്ക് ശക്തിയില്ലാത്തപ്പോള്‍, അവന്‍ നമ്മുടെ ഇടയനാണ്, അവന്‍ നമ്മെ എന്നെന്നേക്കും വഹിക്കും (വാ. 8-9).
കാണ്മാനില്ല: ജ്ഞാനം
അമേരിക്കയില്‍ രണ്ടു വയസ്സുകാരനായ ഒരു കുട്ടിയെ കാണാതായി. എന്നാല്‍ അവന്റെ അമ്മയുടെ അടിയന്തിര സന്ദേശം ലഭിച്ചു മൂന്നു മിനിറ്റിനുള്ളില്‍ ഒരു നിയമപ്രവര്‍ത്തകന്‍ അവനെ വീട്ടില്‍നിന്നും രണ്ടു ബ്ലോക്കുകള്‍ അകലെയുള്ള ഒരു പാര്‍ക്കില്‍നിന്നും കണ്ടെത്തി. മുത്തച്ഛനോടൊപ്പം അന്ന് വൈകിട്ട് അവനെ അവിടേക്കു വിടാമെന്ന് അമ്മ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവന്‍ തന്റെ കളിപ്പാട്ട ട്രാക്ടര്‍ ഓടിച്ച് തന്റെ പ്രിയപ്പെട്ട റൈഡിനടുത്തു നിര്‍ത്തി. ആ കുട്ടി സുരക്ഷിതമായി വീട്ടിലെത്തിയപ്പോള്‍, പിതാവ് വിവേകപൂര്‍വ്വം കളിപ്പാട്ടത്തിന്റെ ബാറ്ററി നീക്കം ചെയ്തു.
ഈ കൊച്ചുകുട്ടി യഥാര്‍ത്ഥത്തില്‍ താന്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോകാന്‍ മിടുക്കനായിരുന്നു, എന്നാല്‍ രണ്ട് വയസ്സുള്ള കുട്ടികള്‍ക്ക് മറ്റൊരു പ്രധാന ഗുണം ഇല്ലായിരിക്കും: ജ്ഞാനം. മുതിര്‍ന്നവരായ നമുക്കുപോലും ചിലപ്പോള്‍ ഇത് കുറവായിരിക്കും. തന്റെ പിതാവായ ദാവീദിനു പകരം (1 രാജാക്കന്മാര്‍ 2) രാജാവായി നിയമിതനായ ശലോമോന്‍, തനിക്ക് ഒരു ബാലനെപ്പോലെ തോന്നുന്നതായി സമ്മതിച്ചു. ദൈവം സ്വപ്‌നത്തില്‍ അവനു പ്രത്യക്ഷനായി പറഞ്ഞു, ''നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്ളുക'' (3: 5). അവന്‍ മറുപടി പറഞ്ഞു, ''ഞാനോ ഒരു ബാലനത്രേ. കാര്യാദികള്‍ നടത്തുവാന്‍ എനിക്ക് അറിവില്ല ... ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ളൊരു ഹൃദയം എനിക്കു തരണമേ' (വാ. 7-9). 'ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു' (4:29).
നമുക്ക് ആവശ്യമായ ജ്ഞാനം എവിടെ നിന്ന് ലഭിക്കും? ജ്ഞാനത്തിന്റെ ആരംഭം 'യഹോവാ ഭക്തി' അഥവാ യഹോവാ ഭയം ആണെന്ന് ശലോമോന്‍ പറഞ്ഞു (സദൃശവാക്യങ്ങള്‍ 9:10). അതിനാല്‍ തന്നെക്കുറിച്ച് നമ്മെ പഠിപ്പിക്കാനും നമ്മുടേതിനപ്പുറം ജ്ഞാനം നല്‍കാനും അവനോട് ആവശ്യപ്പെടുന്നതിലൂടെ നമുക്ക് ആരംഭിക്കാന്‍ കഴിയും.
യുക്തിരഹിതമായ ഭയം
ഇത് യുക്തിസഹമല്ല എങ്കിലും, എന്റെ മാതാപിതാക്കള്‍ മൂന്ന് മാസത്തിനുള്ളില്‍ മരിച്ചപ്പോള്‍, അവര്‍ എന്നെ മറക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. തീര്‍ച്ചയായും അവര്‍ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല, പക്ഷേ അത് എന്നെ ഒരു വലിയ അനിശ്ചിതത്വത്തിലേക്ക് നയിച്ചു. ഞാന്‍ ചെറുപ്പവും അവിവാഹിതയായ ഒരു മുതിര്‍ന്ന വ്യക്തിയുമായിരുന്നു. അവരില്ലാതെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒറ്റപ്പെട്ടവളും ഏകാകിയുമായി തോന്നിയ ഞാന്‍ ദൈവത്തെ അന്വേഷിച്ചു.
ഒരു ദിവസം രാവിലെ, എന്റെ യുക്തിരഹിതമായ ഭയത്തെക്കുറിച്ചും അത് വരുത്തിയ സങ്കടത്തെക്കുറിച്ചും ഞാന്‍ അവനോട് പറഞ്ഞു (അവന്‍ ഇതിനകം അത് അറിഞ്ഞിരുന്നുവെങ്കിലും). അന്ന് ഞാന്‍ ധ്യാനത്തിനുവേണ്ടി വായിച്ച തിരുവെഴുത്ത് യെശയ്യാവ് 49 ആയിരുന്നു: ''ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കുകയില്ല' (വാ. 15). ദൈവം തന്റെ ജനത്തെ മറന്നിട്ടില്ലെന്ന് യെശയ്യാവിലൂടെ ഉറപ്പുനല്‍കി, പിന്നീട് തന്റെ പുത്രനായ യേശുവിനെ അയച്ചുകൊണ്ട് അവരെ തന്നിലേക്ക് യഥാസ്ഥാനപ്പെടുത്തുമെന്ന് വാഗ്ദത്തം ചെയ്തു. എന്നാല്‍ ഈ വാക്കുകള്‍ എന്റെ ഹൃദയത്തിലും പ്രവര്‍ത്തിച്ചു. ഒരു അമ്മയോ അച്ഛനോ അവരുടെ കുട്ടിയെ മറക്കുന്നത് വളരെ അപൂര്‍വമാണ്, എങ്കിലും അത് സാധ്യമാണ്. എന്നാല്‍ ദൈവമോ? ഒരു വിധത്തിലുമില്ല. ''ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയില്‍ വരച്ചിരിക്കുന്നു'' അവന്‍ പറഞ്ഞു.
ദൈവം എനിക്കു നല്‍കിയ ഉത്തരം കൂടുതല്‍ ഭയം ഉളവാക്കുമായിരുന്നു. പക്ഷേ, എന്നെ ഓര്‍മ്മിക്കുന്നു എന്നതിലൂടെ അവന്‍ നല്‍കിയ സമാധാനം ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ദൈവം ഒരു രക്ഷകര്‍ത്താവിനേക്കാളും മറ്റാരേക്കാളും അടുപ്പമുള്ളവനാണെന്ന് കണ്ടെത്തുന്നതിന്റെ ആരംഭമായിരുന്നു അത്. എല്ലാ കാര്യങ്ങളിലും - നമ്മുടെ യുക്തിരഹിതമായ ഭയങ്ങളില്‍ പോലും -. നമ്മെ സഹായിക്കാനുള്ള വഴി അവനറിയാം.
അത്ഭുതകരമായ പ്രതിഫലം
അമേരിക്കയിലെ അദ്ധ്യാപകനായിരുന്ന ഡൊനെലന്‍ ഒരു നിരന്തര വായനക്കാരിയായിരുന്നു, എന്നാല്‍ ഒരു ദിവസം അത് അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടു. അവള്‍ തന്റെ നീണ്ട ഇന്‍ഷുറന്‍സ് പോളിസി അവലോകനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഏഴാം പേജില്‍ അവള്‍ അതിശയകരമായ ഒരു സമ്മാനം കണ്ടെത്തി. ''ഇത് വായിക്കുന്നത് പ്രയോജനം ചെയ്യും'' എന്ന അവരുടെ മത്സരത്തിന്റെ ഭാഗമായി, കരാറില്‍ ഈഭാഗംവരെ വായിച്ച ആദ്യത്തെ വ്യക്തിക്ക് കമ്പനി 10,000 ഡോളര്‍ ( ഏകദേശം 7.2 ലക്ഷം രൂപ) നല്‍കുമായിരുന്നു. മാത്രമല്ല, കുട്ടികളുടെ സാക്ഷരതയ്ക്കായി അവര്‍ അവളുടെ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ വേറെയും സംഭാവന നല്‍കി. അവള്‍ പറയുന്നു, ''ഞാന്‍ എല്ലായ്‌പ്പോഴും കരാറുകള്‍ വായിക്കുന്ന വ്യക്തിയാണ്. ആരെക്കാളും ഏറ്റവും ആശ്ചര്യപ്പെട്ട വ്യക്തി ഞാനായിരുന്നു!'
ദൈവത്തെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യങ്ങള്‍ കാണാന്‍ കണ്ണുകള്‍ തുറക്കണമെന്ന് സങ്കീര്‍ത്തനക്കാരന്‍ ആഗ്രഹിച്ചു (സങ്കീര്‍ത്തനം 119:18). ദൈവം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് അവന് ഒരു ധാരണ ഉണ്ടായിരിക്കണം, അതിനാല്‍ അവിടത്തോട് കൂടുതല്‍ ആഴത്തിലുള്ള അടുപ്പം വേണമെന്ന് അവന്‍ ആഗ്രഹിച്ചു. അവിടുന്ന് നമ്മെ അറിയിച്ചതിലും കൂടുതലായി ദൈവം ആരാണെന്നും എങ്ങനെ അവിടുത്തെ കൂടുതല്‍ അടുത്തു പിന്തുടരാമെന്നും കാണണമെന്നായിരുന്നു അവന്റെ അഭിലാഷം (വാ. 24, 98). അവന്‍ എഴുതി, ''നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ഇടവിടാതെ അത് എന്റെ ധ്യാനമാകുന്നു' (വാ. 97).
ദൈവത്തെയും അവന്റെ സ്വഭാവത്തെയും അവന്റെ കരുതലുകളെയും കുറിച്ച് ചിന്തിക്കാനും അവനെ മനസ്സിലാക്കാനും അവനോടു കൂടുതല്‍ അടുക്കാനും സമയമെടുക്കുന്നതിനുള്ള പ്രത്യേക അവകാശം നമുക്കും ഉണ്ട്. ദൈവം നമ്മെ പഠിപ്പിക്കാനും നയിക്കാനും താന്‍ ആരാണെന്ന് നാം അറിയുന്നതിന് നമ്മുടെ ഹൃദയം തുറക്കാനും ആഗ്രഹിക്കുന്നു. നാം അവനെ അന്വേഷിക്കുമ്പോള്‍, അവന്‍ ആരാണെന്നും അവന്റെ സാന്നിധ്യത്തിന്റെ ആനന്ദത്തെക്കുറിച്ചും ഉള്ള അത്ഭുതകരമായ അറിവ് അവന്‍ നമുക്ക് പ്രതിഫലമായി നല്‍കുന്നു!
മനസ്സലിവുള്ള മനുഷ്യന്‍
നിരാശനായ ലിയോണ്‍ കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം ആഗ്രഹിച്ചുകൊണ്ട് സാമ്പത്തിക രംഗത്തെ തന്റെ ജോലി ഉപേക്ഷിച്ചു. ഒരു ദിവസം ഭവനരഹിതനായ ഒരു മനുഷ്യന്‍ ഒരു തെരുക്കോണില്‍ ഇപ്രകാരം ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് അദ്ദേഹം കണ്ടു: 'മനസ്സലിവാണ് ഏറ്റവും നല്ല മരുന്ന്.' ലിയോണ്‍ പറയുന്നു, ''ആ വാക്കുകള്‍ നേരെ എന്നില്‍ തറച്ചു. അതൊരു വെളിപ്പാടായിരുന്നു.'
മനസ്സലിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അന്താരാഷ്ട്ര സംഘടന സ്ഥാപിച്ചുകൊണ്ട് ലിയോണ്‍ തന്റെ പുതിയ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. ഭക്ഷണം, വാഹനത്തിനുള്ള ഇന്ധനം, താമസിക്കാനുള്ള സ്ഥലം എന്നിവയ്ക്ക് അപരിചിതരെ ആശ്രയിച്ചുകൊണ്ട് അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുന്നു. തുടര്‍ന്ന് തന്റെ സംഘടനയിലൂടെ അനാഥരെ സംരക്ഷിക്കുക, നിരാലംബരായ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ പണിയുക തുടങ്ങിയ നല്ല പ്രവൃത്തികളിലൂടെ അദ്ദേഹം അവര്‍ക്ക് പ്രതിഫലം നല്‍കുന്നു. അദ്ദേഹം പറയുന്നു, ''ഇതിനെ ചിലപ്പോള്‍ മൃദുവായിട്ടാണ് കാണാറുള്ളത്. മനസ്സലിവ് എന്നത് അഗാധമായ ശക്തിയാണ്.'
ദൈവമെന്ന നിലയില്‍ ക്രിസ്തുവിന്റെ സത്ത നന്മയാണ്, അതിനാല്‍ മനസ്സലിവ് സ്വാഭാവികമായും അവനില്‍ നിന്ന് ഒഴുകുന്നു. ഒരു വിധവയുടെ ഏകപുത്രന്റെ ശവസംസ്‌കാര യാത്രയില്‍ യേശു വന്നപ്പോള്‍ ചെയ്ത കാര്യത്തെക്കുറിച്ചുള്ള കഥ എനിക്കിഷ്ടമാണ് (ലൂക്കൊസ് 7:11-17). ദുഃഖാര്‍ത്തയായ ആ സ്ത്രീ സാമ്പത്തിക ആവശ്യത്തിനായി മകനിലായിരിക്കാം ആശ്രയിച്ചിരുന്നത്. ഇടപെടാന്‍ ആരെങ്കിലും യേശുവിനോട് പറഞ്ഞതായി നാം വായിക്കുന്നില്ല. അവന്റെ സ്വഭാവത്തിന്റെ നന്മയില്‍ നിന്നും (വാ. 13), അവന്‍ കരുതലുള്ളവനാകുകയും അവളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ''ദൈവം തന്റെ ജനത്തെ സഹായിക്കാന്‍ വന്നിരിക്കുന്നു'' (വാ. 16) എന്നു ജനം ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞു.