നമുക്കു കഴിഞ്ഞിരുന്നു എങ്കില്‍
ശക്തിയേറിയ കൊടുങ്കാറ്റില്‍ അവരുടെ തോട്ടത്തിലെ വലിയ വൃക്ഷം ആടിയുലഞ്ഞു. വേനല്‍ക്കാലത്ത് ജ്വലിക്കുന്ന സൂര്യനില്‍ നിന്ന് അഭയം നല്‍കുക മാത്രമല്ല, കുടുംബത്തിന് തണലും നല്‍കുന്ന ആ വൃക്ഷത്തെ റെജി ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് നിലത്തു നിന്ന് അതിന്റെ വേരുകളെ പറിച്ചുകളയുകയായിരുന്നു. റെജി, വേഗം പതിനഞ്ചു വയസ്സുള്ള മകനോടൊപ്പം വൃക്ഷത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. അവളുടെ കൈകളും തൊണ്ണൂറ് റാത്തല്‍ ഭാരമുള്ള ശരീരവും അതിനെതിരെ ശക്തമായി ഊന്നിക്കൊണ്ട് അവളും മകനും അത് വീഴാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ അതിനു തക്ക ശക്തരായിരുന്നില്ല.
മറ്റൊരു തരത്തിലുള്ള കൊടുങ്കാറ്റിന്റെ നടുവില്‍ ദാവീദ് രാജാവ് വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം അവന്റെ ബലമായിരുന്നു (സങ്കീര്‍ത്തനം 28:8). അവന്റെ ലോകം കാല്‍ക്കീഴെ തകര്‍ന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അവന്‍ ഇത് എഴുതിയതെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നു. സ്വന്തം മകന്‍ അവനെതിരെ മത്സരിച്ച് സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചു (2 ശമൂവേല്‍ 15). ദൈവം നിശബ്ദനായിരിക്കുമെന്നും താന്‍ മരിക്കുമെന്നും അവന്‍ ഭയപ്പെട്ടതിനാല്‍ താന്‍ ബലഹീനനും ക്ഷീണിതനും ആയി അവന് അനുഭവപ്പെട്ടു (സങ്കീര്‍ത്തനം 28:1). 'ഞാന്‍ നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കണമേ'' എന്നവന്‍ ദൈവത്തോട് പറഞ്ഞു (വാ. 2). മകനുമായുള്ള ബന്ധം ഒരിക്കലും മെച്ചപ്പെട്ടില്ലെങ്കിലും ദൈവം ദാവീദിന് മുന്നോട്ട് പോകാന്‍ ശക്തി നല്‍കി.
മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ നാം എത്രത്തോളം ആഗ്രഹിച്ചുപോകാറുണ്ട്! നമുക്കതു കഴിഞ്ഞിരുന്നു എങ്കില്‍. . .. എന്നാല്‍ നമ്മുടെ ബലഹീനതയില്‍, നമ്മുടെ പാറയായിരിക്കാന്‍ അവനെ എപ്പോഴും വിളിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 1-2). നമുക്ക് ശക്തിയില്ലാത്തപ്പോള്‍, അവന്‍ നമ്മുടെ ഇടയനാണ്, അവന്‍ നമ്മെ എന്നെന്നേക്കും വഹിക്കും (വാ. 8-9).
കാണ്മാനില്ല: ജ്ഞാനം
അമേരിക്കയില്‍ രണ്ടു വയസ്സുകാരനായ ഒരു കുട്ടിയെ കാണാതായി. എന്നാല്‍ അവന്റെ അമ്മയുടെ അടിയന്തിര സന്ദേശം ലഭിച്ചു മൂന്നു മിനിറ്റിനുള്ളില്‍ ഒരു നിയമപ്രവര്‍ത്തകന്‍ അവനെ വീട്ടില്‍നിന്നും രണ്ടു ബ്ലോക്കുകള്‍ അകലെയുള്ള ഒരു പാര്‍ക്കില്‍നിന്നും കണ്ടെത്തി. മുത്തച്ഛനോടൊപ്പം അന്ന് വൈകിട്ട് അവനെ അവിടേക്കു വിടാമെന്ന് അമ്മ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അവന്‍ തന്റെ കളിപ്പാട്ട ട്രാക്ടര്‍ ഓടിച്ച് തന്റെ പ്രിയപ്പെട്ട റൈഡിനടുത്തു നിര്‍ത്തി. ആ കുട്ടി സുരക്ഷിതമായി വീട്ടിലെത്തിയപ്പോള്‍, പിതാവ് വിവേകപൂര്‍വ്വം കളിപ്പാട്ടത്തിന്റെ ബാറ്ററി നീക്കം ചെയ്തു.
ഈ കൊച്ചുകുട്ടി യഥാര്‍ത്ഥത്തില്‍ താന്‍ പോകാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോകാന്‍ മിടുക്കനായിരുന്നു, എന്നാല്‍ രണ്ട് വയസ്സുള്ള കുട്ടികള്‍ക്ക് മറ്റൊരു പ്രധാന ഗുണം ഇല്ലായിരിക്കും: ജ്ഞാനം. മുതിര്‍ന്നവരായ നമുക്കുപോലും ചിലപ്പോള്‍ ഇത് കുറവായിരിക്കും. തന്റെ പിതാവായ ദാവീദിനു പകരം (1 രാജാക്കന്മാര്‍ 2) രാജാവായി നിയമിതനായ ശലോമോന്‍, തനിക്ക് ഒരു ബാലനെപ്പോലെ തോന്നുന്നതായി സമ്മതിച്ചു. ദൈവം സ്വപ്‌നത്തില്‍ അവനു പ്രത്യക്ഷനായി പറഞ്ഞു, ''നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്ളുക'' (3: 5). അവന്‍ മറുപടി പറഞ്ഞു, ''ഞാനോ ഒരു ബാലനത്രേ. കാര്യാദികള്‍ നടത്തുവാന്‍ എനിക്ക് അറിവില്ല ... ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ളൊരു ഹൃദയം എനിക്കു തരണമേ' (വാ. 7-9). 'ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു' (4:29).
നമുക്ക് ആവശ്യമായ ജ്ഞാനം എവിടെ നിന്ന് ലഭിക്കും? ജ്ഞാനത്തിന്റെ ആരംഭം 'യഹോവാ ഭക്തി' അഥവാ യഹോവാ ഭയം ആണെന്ന് ശലോമോന്‍ പറഞ്ഞു (സദൃശവാക്യങ്ങള്‍ 9:10). അതിനാല്‍ തന്നെക്കുറിച്ച് നമ്മെ പഠിപ്പിക്കാനും നമ്മുടേതിനപ്പുറം ജ്ഞാനം നല്‍കാനും അവനോട് ആവശ്യപ്പെടുന്നതിലൂടെ നമുക്ക് ആരംഭിക്കാന്‍ കഴിയും.
യുക്തിരഹിതമായ ഭയം
ഇത് യുക്തിസഹമല്ല എങ്കിലും, എന്റെ മാതാപിതാക്കള്‍ മൂന്ന് മാസത്തിനുള്ളില്‍ മരിച്ചപ്പോള്‍, അവര്‍ എന്നെ മറക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. തീര്‍ച്ചയായും അവര്‍ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല, പക്ഷേ അത് എന്നെ ഒരു വലിയ അനിശ്ചിതത്വത്തിലേക്ക് നയിച്ചു. ഞാന്‍ ചെറുപ്പവും അവിവാഹിതയായ ഒരു മുതിര്‍ന്ന വ്യക്തിയുമായിരുന്നു. അവരില്ലാതെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഒറ്റപ്പെട്ടവളും ഏകാകിയുമായി തോന്നിയ ഞാന്‍ ദൈവത്തെ അന്വേഷിച്ചു.
ഒരു ദിവസം രാവിലെ, എന്റെ യുക്തിരഹിതമായ ഭയത്തെക്കുറിച്ചും അത് വരുത്തിയ സങ്കടത്തെക്കുറിച്ചും ഞാന്‍ അവനോട് പറഞ്ഞു (അവന്‍ ഇതിനകം അത് അറിഞ്ഞിരുന്നുവെങ്കിലും). അന്ന് ഞാന്‍ ധ്യാനത്തിനുവേണ്ടി വായിച്ച തിരുവെഴുത്ത് യെശയ്യാവ് 49 ആയിരുന്നു: ''ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കുകയില്ല' (വാ. 15). ദൈവം തന്റെ ജനത്തെ മറന്നിട്ടില്ലെന്ന് യെശയ്യാവിലൂടെ ഉറപ്പുനല്‍കി, പിന്നീട് തന്റെ പുത്രനായ യേശുവിനെ അയച്ചുകൊണ്ട് അവരെ തന്നിലേക്ക് യഥാസ്ഥാനപ്പെടുത്തുമെന്ന് വാഗ്ദത്തം ചെയ്തു. എന്നാല്‍ ഈ വാക്കുകള്‍ എന്റെ ഹൃദയത്തിലും പ്രവര്‍ത്തിച്ചു. ഒരു അമ്മയോ അച്ഛനോ അവരുടെ കുട്ടിയെ മറക്കുന്നത് വളരെ അപൂര്‍വമാണ്, എങ്കിലും അത് സാധ്യമാണ്. എന്നാല്‍ ദൈവമോ? ഒരു വിധത്തിലുമില്ല. ''ഞാന്‍ നിന്നെ എന്റെ ഉള്ളംകൈയില്‍ വരച്ചിരിക്കുന്നു'' അവന്‍ പറഞ്ഞു.
ദൈവം എനിക്കു നല്‍കിയ ഉത്തരം കൂടുതല്‍ ഭയം ഉളവാക്കുമായിരുന്നു. പക്ഷേ, എന്നെ ഓര്‍മ്മിക്കുന്നു എന്നതിലൂടെ അവന്‍ നല്‍കിയ സമാധാനം ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ദൈവം ഒരു രക്ഷകര്‍ത്താവിനേക്കാളും മറ്റാരേക്കാളും അടുപ്പമുള്ളവനാണെന്ന് കണ്ടെത്തുന്നതിന്റെ ആരംഭമായിരുന്നു അത്. എല്ലാ കാര്യങ്ങളിലും - നമ്മുടെ യുക്തിരഹിതമായ ഭയങ്ങളില്‍ പോലും -. നമ്മെ സഹായിക്കാനുള്ള വഴി അവനറിയാം.
അത്ഭുതകരമായ പ്രതിഫലം
അമേരിക്കയിലെ അദ്ധ്യാപകനായിരുന്ന ഡൊനെലന്‍ ഒരു നിരന്തര വായനക്കാരിയായിരുന്നു, എന്നാല്‍ ഒരു ദിവസം അത് അക്ഷരാര്‍ത്ഥത്തില്‍ ഫലം കണ്ടു. അവള്‍ തന്റെ നീണ്ട ഇന്‍ഷുറന്‍സ് പോളിസി അവലോകനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഏഴാം പേജില്‍ അവള്‍ അതിശയകരമായ ഒരു സമ്മാനം കണ്ടെത്തി. ''ഇത് വായിക്കുന്നത് പ്രയോജനം ചെയ്യും'' എന്ന അവരുടെ മത്സരത്തിന്റെ ഭാഗമായി, കരാറില്‍ ഈഭാഗംവരെ വായിച്ച ആദ്യത്തെ വ്യക്തിക്ക് കമ്പനി 10,000 ഡോളര്‍ ( ഏകദേശം 7.2 ലക്ഷം രൂപ) നല്‍കുമായിരുന്നു. മാത്രമല്ല, കുട്ടികളുടെ സാക്ഷരതയ്ക്കായി അവര്‍ അവളുടെ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ വേറെയും സംഭാവന നല്‍കി. അവള്‍ പറയുന്നു, ''ഞാന്‍ എല്ലായ്‌പ്പോഴും കരാറുകള്‍ വായിക്കുന്ന വ്യക്തിയാണ്. ആരെക്കാളും ഏറ്റവും ആശ്ചര്യപ്പെട്ട വ്യക്തി ഞാനായിരുന്നു!'
ദൈവത്തെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യങ്ങള്‍ കാണാന്‍ കണ്ണുകള്‍ തുറക്കണമെന്ന് സങ്കീര്‍ത്തനക്കാരന്‍ ആഗ്രഹിച്ചു (സങ്കീര്‍ത്തനം 119:18). ദൈവം അറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് അവന് ഒരു ധാരണ ഉണ്ടായിരിക്കണം, അതിനാല്‍ അവിടത്തോട് കൂടുതല്‍ ആഴത്തിലുള്ള അടുപ്പം വേണമെന്ന് അവന്‍ ആഗ്രഹിച്ചു. അവിടുന്ന് നമ്മെ അറിയിച്ചതിലും കൂടുതലായി ദൈവം ആരാണെന്നും എങ്ങനെ അവിടുത്തെ കൂടുതല്‍ അടുത്തു പിന്തുടരാമെന്നും കാണണമെന്നായിരുന്നു അവന്റെ അഭിലാഷം (വാ. 24, 98). അവന്‍ എഴുതി, ''നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ഇടവിടാതെ അത് എന്റെ ധ്യാനമാകുന്നു' (വാ. 97).
ദൈവത്തെയും അവന്റെ സ്വഭാവത്തെയും അവന്റെ കരുതലുകളെയും കുറിച്ച് ചിന്തിക്കാനും അവനെ മനസ്സിലാക്കാനും അവനോടു കൂടുതല്‍ അടുക്കാനും സമയമെടുക്കുന്നതിനുള്ള പ്രത്യേക അവകാശം നമുക്കും ഉണ്ട്. ദൈവം നമ്മെ പഠിപ്പിക്കാനും നയിക്കാനും താന്‍ ആരാണെന്ന് നാം അറിയുന്നതിന് നമ്മുടെ ഹൃദയം തുറക്കാനും ആഗ്രഹിക്കുന്നു. നാം അവനെ അന്വേഷിക്കുമ്പോള്‍, അവന്‍ ആരാണെന്നും അവന്റെ സാന്നിധ്യത്തിന്റെ ആനന്ദത്തെക്കുറിച്ചും ഉള്ള അത്ഭുതകരമായ അറിവ് അവന്‍ നമുക്ക് പ്രതിഫലമായി നല്‍കുന്നു!
മനസ്സലിവുള്ള മനുഷ്യന്‍
നിരാശനായ ലിയോണ്‍ കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം ആഗ്രഹിച്ചുകൊണ്ട് സാമ്പത്തിക രംഗത്തെ തന്റെ ജോലി ഉപേക്ഷിച്ചു. ഒരു ദിവസം ഭവനരഹിതനായ ഒരു മനുഷ്യന്‍ ഒരു തെരുക്കോണില്‍ ഇപ്രകാരം ഒരു ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് അദ്ദേഹം കണ്ടു: 'മനസ്സലിവാണ് ഏറ്റവും നല്ല മരുന്ന്.' ലിയോണ്‍ പറയുന്നു, ''ആ വാക്കുകള്‍ നേരെ എന്നില്‍ തറച്ചു. അതൊരു വെളിപ്പാടായിരുന്നു.'
മനസ്സലിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അന്താരാഷ്ട്ര സംഘടന സ്ഥാപിച്ചുകൊണ്ട് ലിയോണ്‍ തന്റെ പുതിയ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. ഭക്ഷണം, വാഹനത്തിനുള്ള ഇന്ധനം, താമസിക്കാനുള്ള സ്ഥലം എന്നിവയ്ക്ക് അപരിചിതരെ ആശ്രയിച്ചുകൊണ്ട് അദ്ദേഹം ലോകമെമ്പാടും സഞ്ചരിക്കുന്നു. തുടര്‍ന്ന് തന്റെ സംഘടനയിലൂടെ അനാഥരെ സംരക്ഷിക്കുക, നിരാലംബരായ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ പണിയുക തുടങ്ങിയ നല്ല പ്രവൃത്തികളിലൂടെ അദ്ദേഹം അവര്‍ക്ക് പ്രതിഫലം നല്‍കുന്നു. അദ്ദേഹം പറയുന്നു, ''ഇതിനെ ചിലപ്പോള്‍ മൃദുവായിട്ടാണ് കാണാറുള്ളത്. മനസ്സലിവ് എന്നത് അഗാധമായ ശക്തിയാണ്.'
ദൈവമെന്ന നിലയില്‍ ക്രിസ്തുവിന്റെ സത്ത നന്മയാണ്, അതിനാല്‍ മനസ്സലിവ് സ്വാഭാവികമായും അവനില്‍ നിന്ന് ഒഴുകുന്നു. ഒരു വിധവയുടെ ഏകപുത്രന്റെ ശവസംസ്‌കാര യാത്രയില്‍ യേശു വന്നപ്പോള്‍ ചെയ്ത കാര്യത്തെക്കുറിച്ചുള്ള കഥ എനിക്കിഷ്ടമാണ് (ലൂക്കൊസ് 7:11-17). ദുഃഖാര്‍ത്തയായ ആ സ്ത്രീ സാമ്പത്തിക ആവശ്യത്തിനായി മകനിലായിരിക്കാം ആശ്രയിച്ചിരുന്നത്. ഇടപെടാന്‍ ആരെങ്കിലും യേശുവിനോട് പറഞ്ഞതായി നാം വായിക്കുന്നില്ല. അവന്റെ സ്വഭാവത്തിന്റെ നന്മയില്‍ നിന്നും (വാ. 13), അവന്‍ കരുതലുള്ളവനാകുകയും അവളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ''ദൈവം തന്റെ ജനത്തെ സഹായിക്കാന്‍ വന്നിരിക്കുന്നു'' (വാ. 16) എന്നു ജനം ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞു.
മുകളില്‍ നിന്നുള്ള വീക്ഷണം
1970 കളില്‍ പീറ്റര്‍ വെല്‍ഷ് ചെറുപ്പമായിരുന്നപ്പോള്‍, ലോഹം കണ്ടെത്തല്‍ ഒരു വിനോദം മാത്രമായിരുന്നു. 1990 മുതല്‍, ലോകമെമ്പാടുമുള്ള ആളുകളെ ലോഹങ്ങള്‍ കണ്ടെത്തുന്ന ഉല്ലാസയാത്രകളില്‍ അദ്ദേഹം നയിക്കുന്നു. അവര്‍ ആയിരക്കണക്കിന് കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് - വാളുകള്‍, പുരാതന ആഭരണങ്ങള്‍, നാണയങ്ങള്‍. ഉപഗ്രഹ ചിത്രങ്ങളുപയോഗിക്കുന്ന 'ഗൂഗിള്‍ എര്‍ത്ത്,' എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗപ്പെടുത്തി , അവര്‍ ഇംഗ്ലണ്ടിലെ കൃഷിഭൂമിയുടെ ലാന്‍ഡ്‌സ്‌കേപ്പ് പാറ്റേണുകള്‍ അവര്‍ നോക്കി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് റോഡുകളും കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും ഉണ്ടായിരുന്ന ഇടം അവര്‍ കണ്ടെത്തുന്നു. പീറ്റര്‍ പറയുന്നു, 'മുകളില്‍ നിന്നുള്ള ഒരു വീക്ഷണം ലഭിക്കുന്നത് ഒരു പുതിയ ലോകം തുറക്കുന്നു.''
യെശയ്യാവിന്റെ കാലത്തെ ദൈവജനത്തിന് ''മുകളില്‍ നിന്നുള്ള ഒരു വീക്ഷണം'' ആവശ്യമായിരുന്നു. അവന്റെ ജനമായതില്‍ അവര്‍ സ്വയം അഹങ്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും അവരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ദൈവത്തിന് മറ്റൊരു വീക്ഷണമാണുണ്ടായിരുന്നത്. അവര്‍ മത്സരികളായിരുന്നിട്ടും , അവന്‍ അവരെ ബാബേല്‍ പ്രവാസത്തില്‍ നിന്നു രക്ഷിക്കും. എന്തുകൊണ്ട്? ''എന്റെ നിമിത്തം; എന്റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; ... ഞാന്‍ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല''(യെശയ്യാവ് 48:11). മുകളില്‍ നിന്നുള്ള ദൈവത്തിന്റെ വീക്ഷണം, ജീവിതം അവന്റെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമാണ് - അല്ലാതെ നമ്മുടെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമല്ല. നമ്മുടെ ശ്രദ്ധ അവനിലേക്കും അവിടുത്തെ പദ്ധതികളിലേക്കും നല്‍കേണ്ടതും അവനെ സ്തുതിക്കുന്നതിലേക്ക് മറ്റുള്ളവരെ നയിക്കുന്നതിലുമായിരിക്കണം.
നമ്മുടെ സ്വന്തം വീക്ഷണകോണായി ദൈവത്തിന്റെ മഹത്വം ഉള്ളത് ഒരു പുതിയ ലോകം തുറക്കുന്നു. അവനെക്കുറിച്ചും നമുക്കുവേണ്ടി അവന്റെ പക്കല്‍ എന്തുണ്ട് എന്നതിനെക്കുറിച്ചും നാം എന്താണു കണ്ടെത്താന്‍ പോകുന്നത് എന്ന് അവന്‍ മാത്രം അറിയുന്നു. നമുക്ക് നല്ലതെന്തെന്ന് ദൈവം നമ്മെ പഠിപ്പിക്കുകയും നാം പിന്തുടരേണ്ട പാതയിലൂടെ നമ്മെ നയിക്കുകയും ചെയ്യും (വാ. 17).
തുറന്ന കരങ്ങള്‍
സാമുവലിനും കുടുംബത്തിനും ''തുറന്ന കരങ്ങളും തുറന്ന ഭവനവും'' എന്ന തത്വമാണുള്ളത്. അവര്‍ ആളുകളെ എപ്പോഴും തങ്ങളുടെ വീട്ടിലേക്കു സ്വാഗതം ചെയ്യുന്നു, ''പ്രത്യേകിച്ച് ദുരിതത്തില്‍ കഴിയുന്നവരെ,'' അദ്ദേഹം പറയുന്നു. ഒന്‍പത് സഹോദരങ്ങള്‍ക്കൊപ്പം ലൈബീരിയയില്‍ അദ്ദേഹം വളര്‍ന്നുവന്ന കുടുംബം അങ്ങനെയായിരുന്നു. അവരുടെ മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും മറ്റുള്ളവരെ അവരുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. അദ്ദേഹം പറയുന്നു, ''ഞങ്ങള്‍ ഒരു സമൂഹമായി വളര്‍ന്നു. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. എല്ലാവര്‍ക്കും എല്ലാവരും ഉത്തരവാദികളായിരുന്നു. പരസ്പരം സ്‌നേഹിക്കാനും പരസ്പരം പരിപാലിക്കാനും പരസ്പരം സംരക്ഷിക്കാനും എന്റെ അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു.'
ദാവീദ് രാജാവ് ആവശ്യത്തിലിരുന്നപ്പോള്‍, ദൈവത്തില്‍ ഇത്തരത്തിലുള്ള സ്നേഹനിര്‍ഭരമായ പരിചരണം കണ്ടെത്തി. തന്റെ ജീവിതത്തിലുടനീളം അവനു അഭയസ്ഥാനമായിരുന്ന വഴികള്‍ക്കായി ദൈവത്തെ സ്തുതിക്കുന്ന ഗാനം 2 ശമൂവേല്‍ 22 (സങ്കീര്‍ത്തനം 18) രേഖപ്പെടുത്തുന്നു. അവന്‍ സ്മരിക്കുന്നു: ''എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചു; എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു. അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളില്‍ എത്തി' (2 ശമൂവേല്‍ 22:7). ശൗല്‍ രാജാവുള്‍പ്പെടെയുള്ള ശത്രുക്കളില്‍ നിന്ന് ദൈവം അവനെ പലതവണ വിടുവിച്ചു. തന്റെ കോട്ടയും രക്ഷകനുമായിരുന്നതിനാല്‍ അവന്‍ ദൈവത്തെ സ്തുതിച്ചു (വാ. 2-3).
ദാവീദിനെ അപേക്ഷിച്ച് നമ്മുടെ കഷ്ടതകള്‍ ചെറുതായിരിക്കാമെങ്കിലും, നാം കൊതിക്കുന്ന അഭയം കണ്ടെത്താനായി അവങ്കലേക്ക് ഓടാന്‍ ദൈവം നമ്മെ സ്വാഗതം ചെയ്യുന്നു. അവന്റെ കൈകള്‍ എപ്പോഴും തുറന്നിരിക്കും. അതിനാല്‍ നാം ''അവന്റെ നാമത്തെ സ്തുതിക്കുന്നു'' (വാ. 50).
സംരക്ഷിക്കപ്പെടുക
വീടുവൃത്തിയാക്കല്‍ സേവനം നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയായ ഡെബി എല്ലായ്‌പ്പോഴും അവളുടെ ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനായി കൂടുതല്‍ ഉപഭോക്താക്കളെ തിരയുന്നു. ഒരു സംഭാഷണത്തില്‍, ''എനിക്ക് ഇപ്പോള്‍ അത് താങ്ങാനാവില്ല; ഞാന്‍ കാന്‍സര്‍ ചികിത്സയിലാണ് '' എന്നു പ്രതികരിച്ച ഒരു സ്ത്രീയോട് അവള്‍ സംസാരിച്ചു. അപ്പോള്‍ തന്നെ ഡെബി തീരുമാനിച്ചു, ''കാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന ഒരു സ്ത്രീയും ഒരിക്കലും നിരസിക്കപ്പെടുകയില്ല. അവര്‍ക്ക് സൗജന്യ ഹൗസ് ക്ലീനിംഗ് സേവനം നല്‍കുന്നതാണ്'' അതിനാല്‍ 2005 ല്‍ അവള്‍ ഒരു ലാഭരഹിത സംഘടന ആരംഭിച്ചു, അവിടെ കമ്പനികള്‍ അവരുടെ ക്ലീനിംഗ് സേവനങ്ങള്‍ ക്യാന്‍സറിനെ നേരിടുന്ന സ്ത്രീകള്‍ക്ക് നല്‍കി. അത്തരമൊരു സ്ത്രീ ഒരു വൃത്തിയുള്ള വീട്ടിലെത്തിയപ്പോള്‍ അവളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. അവള്‍ പറഞ്ഞു, ''ഞാന്‍ ക്യാന്‍സറിനെ തോല്‍പ്പിക്കുമെന്ന് ആദ്യമായി യഥാര്‍ത്ഥമായി വിശ്വസിച്ചു.''
നാം ഒരു വെല്ലുവിളി നേരിടുമ്പോള്‍ പരിപാലിക്കാനും പിന്തുണയ്ക്കാനും ആളുണ്ടെന്ന തോന്നല്‍ നമ്മെ നിലനിര്‍ത്താന്‍ സഹായിക്കും. ദൈവത്തിന്റെ സാന്നിധ്യത്തെയും പിന്തുണയെയും കുറിച്ചുള്ള അവബോധം പ്രത്യേകിച്ചും നമ്മുടെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യാശ നല്‍കുന്നു. പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന അനേകരുടെ പ്രിയങ്കരമായ 46-ാം സങ്കീര്‍ത്തനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ''ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.'', ''മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും; സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 1, 10-11).
ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ചും നമ്മോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തെക്കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ ഹൃദയത്തെ പുതുക്കാനും കഠിനമായ സമയങ്ങളിലൂടെ കടന്നുപോകാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്‍കാനുമുള്ള ഒരു മാര്‍ഗമാണ്.
പൂര്‍ണ്ണ തൃപ്തി
ഇത് എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഒരു മെഡിക്കല്‍ പരിശോധനയ്ക്കുശേഷം അനസ്‌തേഷ്യോളജിസ്റ്റ്, സര്‍ജന്‍, ലാബ്, പരിശോധന എന്നിവയില്‍ നിന്ന് ബില്ലുകള്‍ വരരാന്‍ തുടങ്ങി. അടിയന്തിര ശസ്ത്രക്രിയയ്ക്കുശേഷം രോഹന്‍ ഇത് അനുഭവിച്ചു. അദ്ദേഹം പരാതിപ്പെട്ടു, ''ഇന്‍ഷുറന്‍സു തുകയ്ക്കു ശേഷവും ആയിരക്കണക്കിന് രൂപ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഈ ബില്ലുകള്‍ എല്ലാം അടയ്ക്കാന്‍ കഴിഞ്ഞെങ്കില്‍, ജീവിതം മികച്ചതായിരിക്കും, ഒപ്പം ഞാന്‍ സംതൃപ്തനുമാകും! ഇപ്പോള്‍, ക്രിക്കറ്റ് പന്തുകള്‍ കൊണ്ടുള്ള ഏറു കിട്ടുന്നതായി എനിക്ക് തോന്നുന്നു.'
ചില സമയങ്ങളില്‍ ജീവിതം അങ്ങനെയാണ് നമ്മിലേക്ക് വരുന്നത്. അപ്പൊസ്തലനായ പൗലൊസിന് തീര്‍ച്ചയായും അതറിയാം. അവന്‍ പറഞ്ഞു, ''താഴ്ചയില്‍ ഇരിക്കുവാനും സമൃദ്ധിയില്‍ ഇരിക്കുവാനും എനിക്ക് അറിയാം'' എന്നിട്ടും ''ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിക്കുവാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്്'' (ഫിലിപ്പിയര്‍ 4:12). അവന്റെ രഹസ്യം? ''എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു.'' (വാ. 13). ഞാന്‍ പ്രത്യേകിച്ചും അസംതൃപ്തമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ ഇപ്രകാരം ഒരു ഗ്രീറ്റിംഗ് കാര്‍ഡില്‍ വായിച്ചു: ''അത് ഇവിടെ ഇല്ലെങ്കില്‍, പിന്നെ എവിടെയാണ്?'' അതൊരു ശക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു, ഞാന്‍ ഇവിടെ ഇപ്പോള്‍ സംതൃപ്തനല്ലെങ്കില്‍, ഞാന്‍ മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍ അതെനിക്കു കിട്ടുമെന്ന് എങ്ങനെ കരുതാന്‍ കഴിയും?
യേശുവില്‍ വിശ്രമിക്കാന്‍ നാം എങ്ങനെയാണു പഠിക്കുക? ഒരുപക്ഷേ അത്് ശ്രദ്ധകേന്ദ്രീകരിക്കലിന്റെ വിഷയമായിരിക്കാം. ആസ്വദിക്കുന്നതിനും നല്ലതിന് നന്ദി പറയുന്നതില്‍. വിശ്വസ്തനായ ഒരു പിതാവിനെക്കുറിച്ച് കൂടുതലറിയുന്നതിന്. വിശ്വാസത്തിലും ക്ഷമയിലും വളരുന്നതിന്റെ. ജീവിതം ദൈവത്തെക്കുറിച്ചുള്ളാണെന്നും എന്നെക്കുറിച്ചുള്ളതല്ലെന്നും തിരിച്ചറിയുന്നതിന്റെ. അവനില്‍ സംതൃപ്തി കണ്ടെത്താന്‍ എന്നെ പഠിപ്പിക്കാന്‍ അവനോട് ആവശ്യപ്പെടുന്നതിന്റെ.
സ്വന്തമായ ഒരു സ്ഥലം
തങ്ങളുടെ ആദ്യ പങ്കാളികളെ ദാരുണമായി നഷ്ടപ്പെട്ടതിന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, രാഹുലും സമീറയും വിവാഹിതരായി അവരുടെ രണ്ടു കുടുംബങ്ങളെയും ഒന്നിപ്പിച്ചു. അവര്‍ ഒരു പുതിയ ഭവനം പണിയുകയും അതിന് ഹവീല (എബ്രായ പദം, അര്‍ത്ഥം 'വേദനയില്‍ മുഴുകുക,'' 'പുറപ്പെടുവിക്കുക') എന്ന പേര് നല്‍കുകയും ചെയ്തു. വേദനയിലൂടെ മനോഹരമായ എന്തെങ്കിലും നിര്‍മ്മിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. തങ്ങളുടെ ഭൂതകാലം മറക്കാനല്ല, ''ചാരത്തില്‍ നിന്ന് ജീവന്‍ കൊണ്ടുവരാനും, പ്രത്യാശ ആഘോഷിക്കാനുമാണ്'' അവര്‍ ഈ വീട് പണിതതെന്ന് ദമ്പതികള്‍ പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം, ''ഇത് അവകാശപ്പെട്ട സ്ഥലമാണ്, ജീവിതം ആഘോഷിക്കുന്നതിനുള്ള ഒരു സ്ഥലമാണ്, ഞങ്ങളെല്ലാവരും ഭാവിയുടെ വാഗ്ദാനത്തോട് പറ്റിനില്‍ക്കുന്ന സ്ഥലമാണ്.'
അത് യേശുവിലുള്ള നമ്മുടെ ജീവിതത്തിന്റെ മനോഹരമായ ചിത്രമാണ്. അവന്‍ നമ്മുടെ ജീവിതത്തെ ചാരത്തില്‍ നിന്ന് വലിച്ചെടുക്കുകയും നമുക്ക് സ്വന്തമായ ഒരിടത്ത് നിര്‍ത്തുകയും ചെയ്യുന്നു. നാം അവനെ സ്വീകരിക്കുമ്പോള്‍, അവന്‍ നമ്മുടെ ഹൃദയത്തില്‍ തന്റെ ഭവനം ഉണ്ടാക്കുന്നു (എഫെസ്യര്‍ 3:17). യേശു മുഖാന്തരം ദൈവം നമ്മെ തന്റെ കുടുംബത്തിലേക്ക് ദത്തെടുക്കുന്നു, അങ്ങനെ നാം അവന്റേതാണ് (1:5-6). നാം വേദനാജനകമായ സമയങ്ങളിലൂടെ കടന്നുപോകുമെങ്കിലും, നമ്മുടെ ജീവിതത്തില്‍ നല്ല ലക്ഷ്യങ്ങള്‍ കൊണ്ടുവരാന്‍ അവയെപ്പോലും ഉപയോഗിക്കാന്‍ അവനു കഴിയും.
ദൈവത്തിന്റെ സ്‌നേഹം ആസ്വദിക്കുകയും അവന്‍ നമുക്കു തന്നത് ആഘോഷിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ ദിവസേന വളരാന്‍ നമുക്ക് അവസരമുണ്ട്. അവനില്‍, അവനില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയാത്ത, ഒരു സമ്പൂര്‍ണ്ണ ജീവിതമുണ്ട് (3:19). ഈ ബന്ധം എന്നെന്നേക്കുമായി നിലനില്‍ക്കുമെന്ന വാഗ്ദാനമുണ്ട്. യേശുവാണ് നമ്മുടെ അവകാശപ്പെട്ട സ്ഥലവും ജീവിതം ആഘോഷിക്കാനുള്ള കാരണവും ഇന്നും എന്നേക്കും നമ്മുടെ പ്രത്യാശയും.